Monday, January 12, 2015

ചേച്ചി


 കോളേജിൽ നിന്നും മടങ്ങി വരുന്ന   ചേച്ചി യെ കാത്ത് ഭാസ്കരമ്മാവൻ വരാന്തയിൽ തന്നെ നിൽ പ്പുണ്ടായിരുന്നു  . ചേച്ചി കോലായയിൽ  കയറുമ്പോഴേക്കും അമ്മാമന്റെ  ആദ്യത്തെ അടി ഇടതു ചെവിക്കുള്ളിൽ ഒരു മൂളലായി   . മുട്ടോളം എത്തുന്ന മുടി കൂട്ടി പിടിച്ച്  പടിഞ്ഞാറ്റ ക്ക് പിന്നിലുള്ള ചായ്പിലിട്ടു തല്ലി   ചതക്കുമ്പൊഴും ചേച്ചി കരഞ്ഞില്ല,ഒന്നും പറഞ്ഞുമില്ല  . ഒടുവിൽ മതി ഏട്ടാ ഇനിയും തല്ലിയാൽ എന്റെ മോള്  ഇല്ലാണ്ടായിപ്പോകും എന്ന്  അമ്മ യുടെ കണ്ണീരിൽ കഴുകിയ യാചനക്കു ശേഷമാണ് അമ്മാവൻ  തന്റെ പടയും പോരുവിളിയും നിർത്തിയത് . അമ്മ പ്രത്യേകിച്ച് ഉണ്ടാക്കിയ ഇലയട കഴിക്കാൻ നില്ക്കാതെ അമ്മാവൻ  ഇറങ്ങി നടന്നു

എന്തിനാണ്  അമ്മാവന് ദേഷ്യം പിടിച്ചതെന്ന് ചേച്ചിയോ  അമ്മയോ പറഞ്ഞില്ല  . രാത്രി വൈകും വരെ അമ്മ അടുക്കള യിലിരുന്നു കരഞ്ഞു. ഒന്നും കഴിക്കാതെ,   ചായ്പ്പിലെ പത്തായം ചാരി, ചേച്ചി  രാത്രി മുഴുവൻ ഒറ്റ നില്പ്  നിന്നു . അമ്മ സമാധാനിപ്പിക്കാൻ നോക്കിയിട്ടും , ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും ചേച്ചി ചായ്പ്പിൽ നിന്നും പുറത്തിറങ്ങി യില്ല . എത്ര പറഞ്ഞിട്ടും പിന്നെ കോളേജിൽ പോയില്ല, കല്യാണം കഴിക്കാൻ സമ്മതിച്ചുമില്ല.


ഭാസ്കര മ്മാവന്റെ മോള്    മംഗലാപുരത്ത് നിന്ന് രണ്ടു സർട്ടിഫിക്കറ്റുകളും കൊണ്ടാണ് വന്നത് . ഒന്ന് നഴ്സിംഗ് ഡിഗ്രിയുടേത്     , രണ്ടാമത്തേത്  ഭാസ്കര മ്മാമ ന്റെ മുഖത്തേക്ക് നീട്ടി അവൾ , സംഗതി കൃത്യ മായി പറഞ്ഞു . ആറു മാസമായി കല്യാണം കഴിഞ്ഞിട്ട് , ഭർത്താവ്   ക്രിസ്ത്യാനി   യാണ്. അംഗീകരി ച്ചാലും ഇല്ലെങ്കിലും  തനിക്ക് പോണം. പോയേ പറ്റൂ

കല്യാണവിവരം പറയാൻ  വന്ന അമ്മാമൻ എന്തോ , ചാരുകസേരയിൽ ഇരുന്നില്ല. കോനായയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അമ്മാമന്റെ  വലിയ നെറ്റിയിൽ ചുളിവുകൾ ഒറ്റയും ഇരട്ടയും കളിച്ചു.

എന്താ ചെയ്യാ സുമിത്രേ ഇപ്പളത്തെ കുട്ട്യേളല്ലേ എന്ന് പറഞ്ഞ അമ്മാവനോടു കുട്ട്യേള്  എന്നും കുട്ട്യേളു  തന്നെ ഏട്ടാ, അത് ആർക്കായാലും   എന്ന് അമ്മ മുരണ്ടു

അന്നാണ് ചേച്ചിയും ഭാസ്കര മ്മാവനും വീണ്ടും കാണുന്നത്. ചായ്പ്പിലെ ഇരുളിൽ അമ്മാമൻ ചേച്ചിയെ ചേർത്ത് പിടിച്ച് പൊട്ടിപ്പൊട്ടി  കരഞ്ഞു.പടിഞ്ഞാറ്റ യിലെ ദൈവങ്ങൾ ക്ക്  മുൻപിൽ അമ്മയും.

 അറുപതു കോൽ താഴ്ചയിൽ മുടങ്ങിപ്പോയെങ്കിലും അന്ന് രാത്രിയാണ് ചേച്ചി  ജീവിതത്തിൽ നിന്നും പാതാളത്തിലേക്ക്  ഒളിച്ചോടിയത്‌.





Saturday, September 27, 2014

ഗുരുവായൂരപ്പൻ

വണ്ടിക്ക്‌ തീരേ മൈലേജില്ലാ എന്ന്‌ തോന്നി ത്തുടങ്ങിയിട്ട്‌ കുറച്ചായി. ഏന്നാപ്പിന്നെ അതൊന്ന്‌ നോക്കിക്കളയാം എന്നു കരുതി അഞ്ച്‌ ലിറ്റർ പെട്രോൾ വാങ്ങി കാറിൽ വെച്ച്‌ ഞാനും ഭാനുവും വീട്ടിലേക്കുള്ള വഴിയിലാണ്‌. ഏതു നിമിഷവും പെട്രോൾ തീരാം. എന്നിട്ട്‌ വേണം ഈ അഞ്ച്‌ ലിറ്റർ അപ്പാടെ അതിലേക്കൊഴിക്കാൻ. വീണ്ടും മറ്റൊരു അഞ്ച്‌ ലിറ്റർ വാങ്ങി വണ്ടിയിൽ വെക്കണം. ഏന്നാലേ കണക്കു കൂട്ടി മൈലേജ്‌ കണ്ടുപിടിക്കാനാവൂ. മെനക്കേട്‌ തന്നെ.

ഒരു ലിറ്ററിന്റെ ഒരു കുപ്പി സംഘടിപ്പിച്ചാൽ ഈ പണി വേഗം തീർന്നേനേ എന്ന്‌ ഒരു മഹാ കണ്ടുപിടിത്തം ഞങ്ങളു രണ്ടാളും കൂടി കണ്ടുപിടിക്കുമ്പോളേക്കും വണ്ടി ടൌൺ വിട്ടു കഴിഞ്ഞിരുന്നു. ഇനി വീട്ടിലെത്തി ഒരു ലിറ്റർ അളന്നു വേറെ വെക്കാം എന്ന്‌ പ്ളാൻ ചെയ്ത്‌ ഞങ്ങൾ പതുക്കെ നാട്ടിലേക്കു വണ്ടിയോടിച്ചു.

ഭാനു വിന്റെ കല്യാണം കഴിഞ്ഞിട്ടില്ല. പ്രണയം തലക്കു പിടിച്ച്‌ ആകെ അലമ്പായിരിക്കുന്ന കാലം. അടക്കാതെരു വഴിക്ക്‌ മേമുണ്ട പോകേണ്ട ഞങ്ങൾ എന്നും എന്തിനോ കീഴൽ മുക്കു വഴി വളഞ്ഞു ചുറ്റി പോകും. രാത്രി ഒൻപതര മണിക്കു് അവളെന്താ റോഡിലിറങ്ങി നടക്കുന്നോ! എന്നാലും ഞങ്ങൾ ആ വഴിയേ പോകൂ. കീഴൽ മുക്കിൽനിന്നും മേമുണ്ടക്ക്‌ തിരിയുന്ന വളവിൽ വെച്ച്‌ നീട്ടിയൊരു ഹോണടിയുണ്ട്‌ - അവളു കേൾക്കുന്നെങ്കിൽ കേൾക്കട്ടെ...നമുക്ക്‌ ചെയ്യാനാവുന്നത്‌ നാം ചെയ്തു

അങ്ങിനെ വരുന്നവഴി കുട്ടോത്ത്‌ റോഡിൽ എത്തിക്കാണും. ഹെഡ്‌ ലൈറ്റിന്റെ  വെളിച്ചത്തിൽ ഒരു പയ്യൻ അവന്റെ ബൈക്ക്‌ തള്ളിക്കൊണ്ട്‌ നടക്കുന്നത്‌ ഞങ്ങൾ കുറച്ച്‌ ദൂരേ നിന്നേ കണ്ടു.

“ഇതെന്താ ഈ പാതിരാക്ക്‌.....! ഇവനെന്താ ഓപ്പൺ വോട്ട്‌ ചെയ്യിക്കാൻ കൊണ്ടുപോയതാ!!”

എന്തിലും ഭാനു തമാശ കാണും.

ഇത്‌ എണ്ണ തീർന്ന താണെന്നാ തോന്നുന്നെ...മ്മളട്ത്ത്‌ പെട്രോളില്ലേ കൊട്ത്താലോ.
മൈലേജ്‌ പിന്നെം ടെസ്റ്റ്‌ ചെയ്യാലോ...അല്ലെങ്കിൽ ഒരുലിറ്ററിന്റെ രണ്ടു കുപ്പി ണ്ടായാപ്പോരേ

ചിന്തകൾക്ക്‌ വാക്‌ രൂപം കിട്ടുമ്പോഴേക്കും ഞാൻ വണ്ടി നിർത്തിയിരുന്നു.

നിസ്സംഗനായി കാറിന്റെ ഉള്ളിലെ ഇരുട്ടിലേക്കു നോക്കുന്ന പയ്യനോട്‌ ത്രികാല ജ്ഞാനിയെപ്പോലെ ഞാൻ ചോദിച്ചു.

“ഏണ്ണ തീർന്നതാണല്ലേ...”

അവനിത്തിരി നാണവും സങ്കോചവും ചേർത്ത്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഏട്ടന്റെ വീട്ടിൽ വന്നെന്നോ..പോയെന്നൊ അങ്ങിനെ യെന്തൊക്കെയോ.
കാറിന്റെ ഹെഡ്‌ ലൈറ്റ്‌ ഓഫ്‌ ചെയ്തു് ഞങ്ങൾ പുറത്തേക്ക്‌ ചാടി ഇറങ്ങി.

“ടാങ്ക്‌ തുറക്ക്‌...”

ഭാനു വിന്റെ ആക്രോശം കേട്ട്‌ തയ്യില്ലത്ത്‌ മനയിലെ പാലക്കൊമ്പിൽ നിന്നു രാക്കിളികൾ  പേടിച്ച്‌ കന്നിനട ഭാഗത്തേക്കു പറന്നു പോയി.

ആപ്പോഴേക്കും ഞാൻ വണ്ടിയിൽ നിന്ന്‌ പെട്രോൾ കാൻ എടുത്തിരുന്നു.  തുറന്നു വെച്ച ടാങ്കിലേക്ക്‌ പെട്രോൾ ഒഴിക്കുമ്പോൾ  പയ്യനോട്‌ ഞാൻ അന്വേഷിച്ചു..

“ഇനിക്കേട്യാ എത്തണ്ടേ??”

തനിക്കു ചുറ്റും വളരെ പെട്ടെന്ന്‌ നടന്ന കാര്യങ്ങളിൽ അന്തം വിട്ട്‌, അരണ്ട വെളിച്ചത്തിൽ മുഖം വ്യക്തമാവാത്ത, ഒരു പരിചയവും ഇല്ലാത്ത ഞങ്ങളോട്‌ മറുപടി പറയുന്നതിനു പകരം ഒരു ഞെട്ടലോടെ അവൻ ചോദിച്ചു

“ഇങ്ങളേട്യാ.ഇങ്ങളെ പേരെന്നാ....?”


പെട്ടെന്നാണ്‌ ഭാനു പറഞ്ഞത്‌

“ഏടോ...ഇഞ്ഞി ഗുരുവായൂരപ്പൻ ന്ന്‌ കേട്ട്ക്കില്ലേ...”

 “ഞാൻ തന്ന്യാ അത്‌...”

“സംശയണ്ടേ ഇങ്ങോട്ട്‌ നോക്ക്‌...”

 അതും പറഞ്ഞ്‌ ഭാനു കാലു പിണച്ച്‌...കൈകൊണ്ട്‌ ഓടക്കുഴലുവിളിക്കുന്നപോലെ ആംഗ്യം കാണിച്ച്‌ ഒരു നില്പ്‌...

അന്ധാളിച്ച്‌ നിൽക്കുന്ന പയ്യനോട്‌ കൂടുതലൊന്നും പറയാൻ നില്ക്കാതെ, അടുത്ത നിമിഷം
 ഞങ്ങൾ വണ്ടിയിൽ ചാടിക്കയറി, വേഗത്തിൽ ഓടിച്ച്‌ പോന്നു...

വീട്ടിലെത്തി ബാക്കിയുള്ള പെട്രോൾ അളന്നു കുപ്പിയിൽ നിറക്കുമ്പോൾ ഭാനു വീണ്ടും പറഞ്ഞു...

 “ഇനിക്ക്‌  ഓനെ ഒന്നൂടി കാണണന്ന്ണ്ടാ... എന്നാ രാവിലത്തെ ഗുരുവായൂർ ബസ്സില്‌ നോക്ക്യാമതി...മുന്നിലെ സീറ്റില്‌ ഇരിക്കുന്ന്ണ്ടാവും... ”

“അതെന്തിനാ ഭാനൂ മുന്നിലെ സീറ്റ്‌...”

“ബസ്സിന്റെ മുൻ ഭാഗല്ലേ ആദ്യം ഗുരുവായൂരെത്ത്വാ...അതോണ്ടെന്നെ....” ­ - വളരെ  നിഷ്കളങ്കമായി ഭാനു വിശദീകരിച്ചു ....

പെട്രോൾ തീർന്ന ബൈക്ക്‌ ,അത്‌ തള്ളി നടക്കുന്നതിന്റെ പാട്‌
ഒരു പരിചയവുമില്ലാത്ത ആരോ വന്ന് ടാങ്കിൽ പെട്രോളൊഴിച്ച് കൊടുക്കുക
പാവം പയ്യൻ ശരിക്കും അന്ധാളിച്ചു പോയിട്ടുണ്ടാകും...

അന്ന് അതൊരു തമാശയായേ തോന്നിയുള്ളൂ

കാലം കുറേക്കഴിഞ്ഞ്‌...ഞാൻ ഇതുപോലെ സ്വയം എണ്ണ തീരാറായി കരിന്തിരി കത്തി നിൽക്കുമ്പോൾ...

തയ്യാറായി നിന്നോ നിനക്ക്‌ സിംഗപ്പൂര്‌ നിന്ന്‌ ഒരു ഫോൺ വരും...അവര്‌ നിന്നെ ജപ്പാനിലേക്കു പോസ്റ്റ്‌ ചെയ്യും എന്ന പ്രമോദേട്ടന്റെ  ഒരൊറ്റ വാചകം എന്നിലുണ്ടാക്കിയ അന്ധാളിപ്പ്‌ ഇന്നും തീർന്നിട്ടില്ല -  ഇവിടെ എത്തി മൂന്നു മാസമായിട്ടും



അത്‌ അത്ര പെട്ടെന്ന് തീരുമെന്നു തോന്നുന്നും ഇല്ല










Sunday, July 21, 2013

കടിക്കൂല്ലാന്ന് പറഞ്ഞ നായ



ബാധ  ഒഴിപ്പിക്കൽ, ആവാഹനം തുടങ്ങിയ മന്ത്ര തന്ത്രങ്ങൾക്ക്  ഗുരിക്കൾ കേമനാണ്. പാട്ടിലും സാഹിത്യത്തിലും ചീട്ടു കളിയിലും ഒരു  പോലെ താല്പര്യം.രാവിലെ ഉമ്മറത്തെ ചാരുകസാലയിലിരുന്ന് വിശദമായി പത്രം വായിക്കുന്നതിനിടയിലാണ്  നടവഴിക്കപ്പുറത്ത് നിന്ന് ആരോ വിളിച്ചു ചോദിക്കുന്നത് 

"നായ കടിക്കുവോ "

 ചരട് മന്ത്രിക്കാൻ വേണ്ടി ആരോ വന്നതാണ്. കസാലയിലിരിക്കുന്ന ഗുരിക്കളുടെ കാൽച്ചുവട്ടിൽ ഒരു നായ അലസമായി കിടക്കുന്നതു്  കണ്ട് ശങ്കിച്ചു വിളിച്ചു ചോദിച്ചതാണ്.

ഗുരിക്കള്  കേട്ട   മട്ടില്ല. അടുത്ത പ്രാവശ്യം കുറച്ചു കൂടെ ഉച്ചത്തിൽ  വന്നയാൾ ചോദ്യം ആവർത്തിച്ചു 

ശബ്ദം കേട്ട്  ഉമ്മറവാതിലിലൂടെ പുറത്ത് നോക്കി  രണ്ടാമത്തെ മകൻ  നടവഴി നോക്കി വിളിച്ചു പറഞ്ഞു 

"ഇല്ലാ കടിക്കൂല്ലാ"


വന്നയാൾ മുറ്റത്തേക്ക്‌ കടന്നതും,  എന്തോ മുജ്ജന്മ ശത്രുത തീർക്കുന്നത് പോലെ പട്ടി പറന്നു ചെന്ന് അയാളുടെ കണങ്കാൽ  കടിച്ചു പറിച്ചു കളഞ്ഞു. ഇതുവരെ താൻ ചെയ്യാത്ത എന്തൊരു മഹാകാര്യം വൃത്തിയായി ചെയ്തതിൽ വലിയ സന്തോഷം ഉള്ളതുപോലെ  മുറ്റത്ത് രണ്ടു ചുവടു നൃത്തവും വെച്ച് അത് വീടിന്റെ പിൻ ഭാഗത്തേക്ക് ഓടിപ്പോയി.

ബഹളം കേട്ട്,  വായിച്ച് കൊണ്ടിരുന്ന പത്രത്തിനു മേലെക്കൂടി  നെറ്റി  ചുളിച്ചു  ഏന്തി നോക്കുന്ന ഗുരിക്കളോട്  വേദന കടിച്ചു പിടിച്ച്  സഹിച്ചുകൊണ്ട്  വന്നയാൾ ചോദിച്ചു 

"അല്ലാ...കുരിക്കളേ.... ആ  കടിക്കൂല്ലാന്ന് പറഞ്ഞ  നായ ഏടപ്പോയീ...?? "



Tuesday, March 12, 2013

ചങ്ങല മനുഷ്യന്‍

ഇരിങ്ങണ്ണൂര്‍  ഭാഗത്ത് പെട്ടെന്നാണ് ചങ്ങല മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടത്. പലരും കണ്ടു. ഒരു മിന്നായം പോലെ. പലരും കേട്ടു. വളരെ വിശദമായി. കറുത്തു കുറുകിയ ഒരാള്‍.ഒത്ത തടി. കഷണ്ടിത്തല . കൈയ്യിലും കാലിലും പൊട്ടിയ ചങ്ങല. നടക്കുമ്പോള്‍ ചങ്ങലക്കിലുക്കം. നിലത്തു ചങ്ങല വലിയുന്ന ശബ്ദം. രാത്രി പുറത്തിറങ്ങും. പകല്‍ സമയം അമ്പലത്തിനടുത്തുള്ള കാട്ടില്‍  മറഞ്ഞിരിക്കും.ഏതോ ഭ്രാന്താശുപത്രിയില്‍ നിന്ന് ചങ്ങല പൊട്ടിച്ചു പുറത്ത് ചാടിയ ഭ്രാന്തന്‍ തന്നെ എന്ന് എല്ലാവരും കൂടി ഒരു തീരുമാനത്തില്‍ എത്തി.  

പെട്ടെന്ന് തന്നെ കഥ പരന്നു. പേടിച്ചു പോയ പെണ്ണുങ്ങള്‍  സന്ധ്യക്ക്  തന്നെ വാതിലടക്കും. ആണുങ്ങളെല്ലാം നേരത്തെ വീട്ടിലെത്തും. നാട്ടില്‍ മൊത്തം പേടി. വയലിന്റെ നടുവിലെ തോട്ടു  വരമ്പില്‍ ക്കൂടി ചങ്ങല മനുഷ്യന്‍ നടന്നു പോകുന്നത് കണ്ട് , രാത്രി മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ സുധാകരേട്ടന്‍ ഒന്നിനൊപ്പം രണ്ടും സാധിച്ച്, പനിച്ചു കിടന്നു. ഏതോ വീട്ടിലെ  അടുക്കളയില്‍  വെച്ചിരുന്ന  ചോറ് ചങ്ങല മനുഷ്യന്‍ ചെമ്പ്പാത്രം   അടക്കം എടുത്തുകൊണ്ടു പോയി. തൊടാന്‍ പേടിച്ച് മാറ്റി വെച്ച  മീന്‍കറി രാത്രി മുഴുവന്‍ അനാഥപ്പെട്ട്   തളത്തില്‍ വാ പൊളിച്ചിരുന്നു കഴിച്ചു  കൂട്ടി.

നാട്ടില്‍ എല്ലാവരും സന്ധ്യക്ക് തന്നെ വീട്ടിലെത്തുമ്പോഴും , മാമന്‍ വൈകിയേ വരൂ. നല്ല ആരോഗ്യമുണ്ട് മൂപ്പര്‍ക്ക്. ധൈര്യവും. പക്ഷെ വീട്ടിലുള്ളവര്‍ അങ്ങനെയല്ലല്ലോ   ചങ്ങല മനുഷ്യന്‍   എന്നൊരു ആള്‍ ഇല്ല എന്ന് എത്രവട്ടം പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടും  വല്യമ്മ തിരി താഴ്ത്തി വെച്ച വിളക്കുമായി ജാലകത്തിന്റെ മരയഴികള്‍ ക്കിപ്പുറം മോനെ കാത്തിരുന്നു.

രാത്രി പന്ത്രണ്ടു കഴിഞ്ഞു കാണും. മാമന്‍  വീട്ടിലേക്കു വരുന്ന വഴി.  പെട്ടെന്നാണ് മുന്നില്‍, ഇടവഴിയുടെ വളവില്‍ ഒരാളെ കാണുന്നത്. കറുത്ത, തടിച്ച രൂപം. പാതാളത്തില്‍ നിന്നും പൊങ്ങി വരുന്നത്  പോലെ, അത് ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു നിന്നു. വായുടെ ഭാഗത്ത് മിന്നി നില്‍ക്കുന്ന ബീഡി തുണ്ട് കണ്ടപ്പോള്‍ മനുഷ്യന്‍ തന്നെ എന്നുറപ്പായി. പ്രേത പിശാചുക്കള്‍ കഴുത്ത് ഞെക്കും ,  രക്തം കുടിക്കും എന്നല്ലാതെ ബീഡി വലിക്കുന്നത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലല്ലോ! ഇത് സംഗതി ചങ്ങല മനുഷ്യന്‍ തന്നെ.

അങ്ങിനെയെങ്കില്‍ ഇതിനെ പിടിച്ചിട്ട്‌ തന്നെ കാര്യം എന്ന തീരുമാനം ഇത്തിരി കടന്ന കൈ ആയിപ്പോയില്ലേ എന്ന് ആര്‍ക്കും തോന്നാം. പക്ഷെ ഇത് എന്താണെന്നു മനസ്സിലായില്ലെങ്കില്‍ പിന്നീടൊരിക്കലും രാത്രി അസമയത്ത് ഈ വഴി വരാന്‍  പറ്റാതായിപ്പോകുമല്ലോ എന്നത് മാത്രമായിരുന്നു മൂപ്പരുടെ ചിന്ത . 

നിലത്തു തപ്പി രണ്ടു കൈകളിലും കല്ലുകളുമായി മാമന്‍ ആയുധധാരിയായി. ആരെടാ  അത് എന്ന്  ഒരലര്‍ച്ച. ചങ്ങല മനുഷ്യന്‍ ഞെട്ടി തിരിഞ്ഞു നോക്കി. പിന്നെ ഒരൊറ്റ ഓട്ടം.
വെടിച്ചില്ല് പോലെ ആദ്യത്തെ കല്ല്‌-അത് ലക്ഷം തെറ്റി. പേടിച്ചോടുന്ന ചങ്ങല മനുഷ്യന്റെ പിന്നാലെ മാമന്‍ പാഞ്ഞു. പേടിയുള്ളവനെ കീഴ്പ്പെടുത്താന്‍ അത്ര വിഷമമുണ്ടാവില്ല എന്ന പ്രമാണ ത്തില്‍ മാത്രം വിശ്വസിച്ചു കൊണ്ട്.  കൊടും കാറ്റായി  പായുന്ന ചങ്ങലമനുഷ്യന്‍ ഇടവഴി തീര്‍ന്നു വയലിലേക്കു ചാടി. വരമ്പ് വഴി മട്ട ത്രികോണത്തിനു നില്‍ക്കാതെ ഞാറു ചവിട്ടി മെതിച്ചു കൊണ്ട് ചെളിക്കണ്ടത്തിലൂടെ അര്‍ദ്ധരാത്രി ഒരു ഓട്ട  പന്തയം.

മൂന്നാം കണ്ടത്തില്‍ എത്തുമ്പോഴേക്കും രണ്ടാളും സമാ സമം. ചങ്ങല മനുഷ്യന്റെ കഴുത്തിനു പിടി വീണു. രണ്ടാളും ചെളിയിലേക്ക്. ചെറിയൊരു കെട്ടി മറി.കോളറിനു പിടിച്ചു പൊക്കി മുഖത്തേക്ക് നോക്കിയ മാമനോട്  ചെളി പുരണ്ട ശബ്ദത്തില്‍  ചങ്ങല മനുഷ്യന്‍ ചോദിച്ചു

"പ്രകാശാ... ഇഞ്ഞിയെനൂ "

"അതാരാ ... വാസൂ ..ഇഞ്ഞിയേട്ന്നാ ഇപ്പം ബെര്ന്നേ... "

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരെയോ കാണാന്‍ പോയി  തിരിച്ചെത്താന്‍ വൈകിപ്പോയ വാസു. ചങ്ങല മനുഷ്യനെ പേടിച്ചു കൊണ്ട് വീട്ടിലേ ക്ക് നടക്കുന്ന വഴിയാണ്  മാമന്‍ ചങ്ങല മനുഷ്യനെന്ന് കരുതി പിടിക്കാന്‍  പിന്നാലെ ഓടിയത് .  പാവം വാസു വിചാരിച്ചത്  ചങ്ങലമനുഷ്യന്‍ അയാളെ  ആക്രമിക്കാന്‍  ചെല്ലുന്നു എന്ന് തന്നെയാണ്. 

"പ്രകാശാ ഇഞ്ഞി എന്നെ പിടിച്ചത് നന്നായി. അല്ലെങ്കില്  ഞാന്‍ പാഞ്ഞ് പാഞ്ഞ്  പെരിങ്ങത്തൂര്‍ പുഴയില്‍ വീണേനെ".

മരണത്തില്‍ നിന്ന് രക്ഷപ്പെട്ട  ആശ്വാസത്തില്‍ വാസു പുഞ്ചിരിച്ചു. പിന്നെ അരണ്ട നാട്ടു വെളിച്ചത്തില്‍ അയല്‍ക്കാര്‍ രണ്ടാളും ചെളി മനുഷ്യരായി വീട്ടിലേക്കു നടന്നു.






Saturday, February 23, 2013

ലാവ



പത്താം ക്ലാസ് പരീക്ഷക്ക്‌  വിജയ ശതമാനം  12 % മാത്രം ഉണ്ടായിരുന്ന കാലത്തും മോഹനന്‍ മാഷ് ഭൂമിശാസ്ത്രം  പഠിപ്പിക്കുന്ന എല്ലാവരും ആ പരീക്ഷക്ക്‌ ജയിക്കുന്ന ഒരു പ്രതിഭാസം ഞങ്ങളുടെ  സ്കൂളില്‍ ഉണ്ടായിരുന്നു. മോഹനന്‍ മാസ്റ്റരുടെ പഠിപ്പിക്കുന്ന രീതി അനുഭവി ച്ചവര്‍ക്ക്  അതില്‍ ഒരത്ഭുതവും തോന്നുകയില്ല.   നിദ്ദയവും  ക്രൂരമെന്നു തോന്നിക്കുന്നതുമായ ചില ശിക്ഷണ  കലാപരിപാടികള്‍ക്ക് മാഷക്ക് പണ്ടേ  പേറ്റന്റ് കിട്ടിയിട്ടുണ്ട്.

പഠിപ്പിച്ചു തീര്‍ന്ന പാഠത്തില്‍ നിന്ന് കുറെ ഒറ്റവാക്ക്  ചോദ്യങ്ങള്‍ തലേ ദിവസം എഴുതി തരും. രാത്രി വീട്ടില്‍നിന്നു ടെക്സ്റ്റ്‌ ബുക്ക്‌ നോക്കി ഉത്തരം കണ്ടു പിടിച്ചു വിട്ട ഭാഗം പൂരിപ്പിക്കണം. അഥവാ തെറ്റിയാല്‍ പെണ്‍കുട്ടികളുടെ ഭാഗത്ത് മുട്ടുകാലില്‍ നില്‍ക്കണം. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി കൂടി ഉണ്ടെങ്കില്‍ രണ്ടു പേരും അഭിമുഖമായി നില്‍ക്കണം. കുറച്ചു കഴിയുമ്പോള്‍ പെണ്ണ് കരയും. കരഞ്ഞാല്‍ നീ അവളെ എന്തിനാ കരയിച്ചത് എന്ന വിചിത്രമായ ചോദ്യവും അടിയും ആണിന് ഉറപ്പ് . ഒന്‍പതേ  മുക്കാല്  കഴിഞ്ഞാല്‍ കുട്ടികള്‍ എല്ലാവരും റോഡില്‍ നോക്കി ക്കൊണ്ടിരിക്കും . അഥവാ മാഷ് ലീവാണെങ്കില്‍ സമാധാനമാ യിരിക്കാമല്ലോ

മാഷ് ക്ലാസ്സില്‍ എത്തി യാല്‍ ആദ്യം ബോര്‍ഡിനടുത്ത് ചെന്ന് ഒരൊറ്റ ചാട്ടത്തില്‍ ഒരു വൃത്തം വരക്കും. പിന്നെ ചിരിക്കുന്ന ചുണ്ടിന്റെ  ഷേപ്പില്‍  ഉത്തര ധ്രുവം അടയാളപ്പെടുത്തി കഴിയുമ്പോള്‍ ഭൂമിക്കു മൊത്തമായി  ഒരു പ്രസന്ന ഭാവം വരാനുണ്ട്. അത് കഴിഞ്ഞു നിര്‍വികാരമായ ഭൂമധ്യ രേഖ പിന്നെ സങ്കടഭാവത്തില്‍ അരികുകള്‍ താഴേക്കു വളഞ്ഞ ഒരു വര കൊണ്ട് ദക്ഷിണ ധ്രുവം.

വീട്ടു കണക്ക്  എന്ന ദുരിത മാരണം ഖാദറിന് ഒരു പ്രശ്നമേയല്ല. ഒന്നാം ബെഞ്ചിലെ സന്തോഷിന്റെ ഉത്തരം ശരിയാണെങ്കില്‍ തന്റേതും ശരിയായിരിക്കും. അല്ലെങ്കിലും ഒരു തെറ്റിന് കൈവെള്ളയില്‍ ഒരു അടി . അതിലപ്പുറം എന്തുകൊണ്ട് ഉത്തരം തെറ്റിപ്പോയെന്ന്‍  കണക്കു മാഷ് ചോദിക്കാറില്ല. പക്ഷെ മോഹനന്‍ മാഷ്  അങ്ങനെയല്ല പഠിക്കാതെ വന്നാല്‍  രക്ഷയില്ല. ടെക്സ്റ്റ്‌ ബുക്ക്‌ വായിപ്പിക്കും.ആവര്‍ത്തിച്ച് എഴുതിപ്പിക്കും  അടിക്ക് പുറമേ ചിലപ്പോള്‍ ക്ലാസ്സിനു പുറത്ത് നിര്‍ത്തും. തടിച്ച ചൂരല് പുറത്തു ഒളിപ്പിച്ചു പിടിച്ച് ഹെഡ് മാസ്റ്റര്‍ എങ്ങാനും ആ വഴി വന്നാല്‍ പിന്നെ കഴിഞ്ഞു . അദ്ദേഹം ആരെയും ഒരൊറ്റ അടി അടിച്ച ചരിത്രമില്ല. ഒന്നുകില്‍ മൂന്ന് അല്ലെങ്കില്‍ അഞ്ച്.

വിട്ടഭാഗം പൂരിപ്പിച്ചത്  പരിശോധിച്ച് കഴിഞ്ഞ്  മാഷ് ക്ലാസ് എടുക്കാന്‍ തുടങ്ങി. സ്വതവേ ഉയര്‍ന്ന ശബ്ദമാണ്‌. മാക്സിമം വോള്യത്തില്‍ ലാവ ഉണ്ടാകുന്നതിനെ പ്പറ്റി മാഷ്‌ കത്തിക്കയറുന്നു.
"ഭൂഗര്‍ഭത്തിലെ അതി  ഭയങ്കര ഉഷ്മാവില്‍  അവസാദ ശില   അടിഞ്ഞ്.... അടിഞ്ഞ്.. ഉരുകി .... ഉരുകി ... "കൂട്ടത്തില്‍ നരേന്ദ്ര പ്രസാദ്‌ സിനിമയില്‍ കാണിക്കുന്നത് പോലെ വിരലുകള്‍ കൊണ്ട് വളരെ ആത്മാര്‍ഥമായി ലാവയെ ഉരുട്ടുന്നുമുണ്ട്.. ഇനി ഇടക്കിടെ ചോദ്യങ്ങളുണ്ടാകും. ക്ലാസ്  ശ്രദ്ധിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവനെ കണ്ടു പിടിച്ചിരിക്കും. ചോദ്യം ചോദിക്കും. നാണം കെടുത്തും ഉറപ്പ്.

വയറിന്റെ  ദക്ഷിണാര്‍ധ ഗോളത്തില്‍ എവിടെയോ ഒരു ചുറ്റിപ്പിടുത്തം പോലെയാണ്  ഖാദറിന് ആദ്യം തോന്നിയത്. പൊതുവേ മോഹനന്‍ മാഷ് ക്ലാസ്സില്‍ ഉണ്ടെങ്കില്‍ അങ്ങനെയൊരു പിടുത്തം ഉണ്ടാകാറുണ്ട്. പക്ഷെ ഇത് അതിലും അപ്പുറത്ത് എന്തോ ആണ്. ഖാദര്‍ ചെറുതായി വിയര്‍ക്കാന്‍ തുടങ്ങി. രാവിലെ കഴിച്ച  കൊഴുക്കട്ട യാണ്  അലമ്പുണ്ടാക്കുന്നതെന്ന്   ഓര്‍മ്മിച്ചെടുക്കാന്‍ അവന്‍  ഒരുപാടു പ്രയാസപ്പെട്ടില്ല. മാഷ് വന്നപാടെ വരച്ച ഭൂമിയുടെ ചിത്രം ഒരു ക്ലൂ പോലെ ബോര്‍ഡില്‍ ഉരുണ്ടു കിടക്കുന്നുണ്ടല്ലോ.

മോഹനന്‍ മാഷ് അവസാദ ശില ഉരുക്കി ഭൂവല്‍ക്കം തുളച്ചു ലാവയാക്കി പുറത്ത് കൊണ്ടുവരുന്നതിനിടയിലാണ് ക്ലാസ്സില്‍ ശ്രദ്ധിക്കാതെ  ഇരിപ്പുറക്കാത്തത്പോലെ കളിക്കുന്നഖാദറിനെ  കണ്ടത്
"ഖാദര്‍ സ്റ്റാന്റ് അപ്പ് " ഒരൊറ്റ അലര്‍ച്ച
ഖാദര്‍ എണീറ്റ്‌ നില്‍ക്കാന്‍  ശ്രമിച്ചു. ബഞ്ചില്‍ അമര്‍ന്നിരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു ആത്മവിശ്വാസം അയാളില്‍ നിന്ന്  വിയര്‍ത്ത് പൊയ്ക്കൊണ്ടിരുന്നു
"ലാവ ഉണ്ടാകുന്നതെങ്ങിനെ" പറയാന്‍ പറ്റുമെങ്കില്‍ പറയെടാ എന്നൊരു മുഖഭാവത്തില്‍, സാറിന്റെ വെല്ലുവിളി

ഖാദര്‍ കണ്ണുകള്‍ ഇരുക്കിയടച്ചു നിന്നു.  ബോര്‍ഡില്‍ വരച്ചിട്ട ഭൂമി, രാവിലെ തിന്ന കൊഴുക്കട്ട, അവസാദ ശില, ഭൂഗര്‍ഭത്തിലെ അതി ഭീകരമായ  ഊഷ്മാവ്.ദക്ഷിണ ധ്രുവത്തില്‍ അനുഭവപ്പെടുന്ന അതി സമ്മര്‍ദം  . ഇപ്പൊ കൊല്ലും എന്ന എന്ന് മുന്നില്‍ കടിച്ചു കീറാന്‍  നില്‍ക്കുന്ന മാഷ്.

അടുത്തേക്ക് പറന്നു വന്ന മാഷോട് ഇടറിയ അപേക്ഷാ സ്വരത്തില്‍  ഖാദര്‍ മന്ത്രിച്ചു

" സാര്‍....  കക്കൂസില്‍  പോണം"

അപ്രതീക്ഷിതമായ ഉത്തരം  കേട്ട് ക്ലാസ് എടുക്കുന്നതിലും ശബ്ദത്തില്‍ മാഷ് അലറി

"എന്ത് ....!??"
"കക്കൂസില്‍ പോണം.... ന്നോ "
"കക്കൂസില്‍ പോകാണ്ടാ വന്നേ ... "
"കക്കൂസില്‍ പോകാറില്ലേ "

ഖാദറിന്റെ മാനം കപ്പല് കയറി 

കാര്യം പിടികിട്ടിയ മറ്റു കുട്ടികള്‍  മോഹനന്‍ മാസ്റ്റര്‍   ക്ലാസ്സില്‍ ഉണ്ടെന്ന  ബോധം ഇല്ലാത്തതുപോലെ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി.   അടുത്ത ക്ലാസ്സില്‍ നിന്ന് മീനാക്ഷി ടീച്ചര്‍ കര്‍ട്ട നു മുകളിലൂടെ ഏന്തി നോക്കി യിട്ടും, ഹെഡ് മാസ്റ്റര്‍ ഓഫീസ്സില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് കണ്ടിട്ടും ചിരി നില്‍ക്കുന്നില്ല

പെട്ടെന്ന്, ചുറ്റും ഉയരുന്ന അട്ടഹാസങ്ങളെ  തോല്‍പ്പിച്ചു കൊണ്ട് ഖാദറിന്റെ ശബ്ദം ക്ലാസ്സില്‍ മുഴങ്ങി.
"എനിക്ക് കക്കൂസില്‍ പോണ്ട"

ലാവ തണുത്ത് ഉറഞ്ഞു  കട്ടിയാകുന്നത് എങ്ങിനെയാണെന്ന് ഖാദര്‍ അറിഞ്ഞു. മോഹനന്‍ മാസ്റ്റര്‍ പഠിപ്പിക്കാതെ തന്നെ.

Monday, February 4, 2013

നായിക മഞ്ജു ; വില്ലന്‍ ദിലീപ്

ഞാന്‍ പണ്ട് ഡിജി  യില്‍ വരുന്ന കാലത്ത്  4 മണി ചായ എന്നൊരു പരിപാടി അവിടെ ഉണ്ടായിരുന്നില്ല. വൈകുന്നേരം ഒരു ചായ കിട്ടിയില്ലെങ്കില്‍ മാനസികമായി എനിക്കൊരു  തലവേദന വരും.  ലാബ്‌ ട്രെയിനി ക്ക് ചായ കുടിക്കാന്‍ പോകാമോ എന്ന്  മനസ്സിലാകാതെ ആദ്യത്തെ രണ്ടു ദിവസം ഞാന്‍ കടിച്ചു പിടിച്ചു നിന്നു. മൂന്നാമത്തെ ദിവസം ഓഫീസില്‍ നിന്ന് അനുവാദം വാങ്ങി അശോകന്റെ ചായ പ്പീടികയില്‍ നിന്ന് ഒരു പൊടിച്ചായ യും പരിപ്പുവടയും കഴിച്ചു തിരിച്ചു വരുമ്പോഴും ബാക്കി എല്ലാ മാഷന്മാരും കമ്പ്യൂട്ടര്‍ മോനിട്ടരിനെ കണ്ണ് മിഴിച്ചു പേടിപ്പിച്ചു കൊണ്ടിരിക്കുക തന്നെയായിരുന്നു. അനാവശ്യമായ ഒരു തലക്കനം എല്ലാവര്ക്കും ഉള്ളതുപോലെ എനിക്ക് തോന്നുകയും എന്റെ കൂടെത്തന്നെ ട്രെയിനി  ആയി വന്ന സുധീര്‍ അത് ചുണ്ട്കോട്ടി, തലയാട്ടി, അമ്പോ ഭയങ്കരം എന്ന് ആശ്ചര്യ പ്പെട്ട് ശരി വെക്കുകയും ചെയ്തു 

വടകരയിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ സെന്ററിലെ ഫാക്കല്‍റ്റികള്‍  സംസാരിക്കുന്ന വിഷയം  സ്വാഭാവികമായും ടെക്നോളജി യെ പ്പറ്റി ആയിരിക്കും. അക്കാലത്തെ പുപ്പുലി മാഷന്മാര്‍ ,  പേപ്പര്‍ ലെസ്സ് ഓഫിസ്  എന്നൊരു  സംഭവം സാധ്യമാണോ അല്ലയോ എന്നത്  ചര്‍ച്ച  ചെയ്യുന്നത്  പൊട്ടന്‍  വെടിക്കെട്ട് കാണുന്ന അതേ അവസ്ഥയില്‍ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്. കുറേ  അധികം സമയം കേട്ട് കഴിഞ്ഞപ്പോള്‍  എനിക്ക് മനസ്സിലായി - പഹയന്മാര്‍ പറയുന്നത് ഒരു തുണ്ട് കടലാസ് പോലും ഉപയോഗിക്കാതെ ഒരു  സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്ന കാര്യമാണ് എന്ന്  .

കുറച്ചു കാലം കൊണ്ട് എല്ലാവരും ഒരേ പോലെ സുഹൃത്തുക്കളാവുകയും,  4 മണി ചായ സംഘത്തിലേക്ക് ഓരോരുത്തരായി കടന്നുവരികയും ചെയ്തു. നവരാത്രി പൂജ, റിസള്‍ട്ട് വന്നാലുള്ള   സ്പെഷ്യല്‍  ലഞ്ച് പാര്‍ട്ടി, ഗള്‍ഫില്‍ നിന്ന് ചന്ദ്രേട്ടന്‍ വന്നാല്‍ ഉണ്ടാവുന്ന പ്രത്യേക സ്റ്റാഫ്‌ മീറ്റിംഗ്   തുടങ്ങിയ ദേശീയ ഉത്സവങ്ങള്‍ക്ക് മാത്രം മസില്‍ അയച്ച്   ഓഫ്‌ ഡ്യൂട്ടി മൂഡില്‍ നിന്നിരുന്ന ഞങ്ങള്‍ എല്ലാവരും 4 മണി ചായ കുടിക്കാനുള്ള  വിനോദയാത്രയെ വല്ലാതെ ഇഷ്ടപ്പെട്ടു. ആദ്യമാദ്യം പത്തു മിനിട്ട് കൊണ്ട് തീര്‍ന്ന ചായ കുടി പിന്നീട് സമയം കൂടി കൂടി ഒരു മണിക്കൂര്‍ വരെ യുള്ള വെടി പറച്ചിലായി 

ചായ ഒരു വികാരമാണ് , അതിനെ വെറും ഒരു ദ്രാവകം മാത്രം എന്ന രീതിയില്‍ കാണാതെ മിനിമം ഒരു പാനീയം എന്ന അന്തസ്സ് എങ്കിലും കൊടുക്കണ്ടേ   എന്ന്  ചായക്കടക്കാരന്‍  അശോകനോടു കലഹിച്ച് , പൊടുന്നനെ പ്രിയേഷാണു  തുടങ്ങിയത് - മ്മക്കൊരു സിനിമ പിടിച്ചാലോ എന്ന് !

എല്ലാവരും ചെറിയ പ്രായക്കാര്‍. അത്യാവശ്യം സിനിമ കാണുന്നുണ്ട്. മമ്മൂട്ടി ആണോ മോഹന്‍ലാല്‍ ആണോ നല്ല നടന്‍  എന്ന ആഗോള പ്രതിസന്ധിക്ക് , മോഹന്‍ലാല്‍ എന്ന് കണിശമായി ഉത്തരം പറയുന്നവര്‍. നടികളില്‍ മികച്ചതു ആരെന്നു ചോദിക്കേണ്ട -മഞ്ജു വാരിയര്‍.

സിനിമ സംവിധായകന്റെ  കലയാണ്, അതുകൊണ്ട് നല്ല സംവിധായകന്‍ നിര്‍ബന്ധം എന്ന് ശ്രീജിത്ത്‌ എം പി. ആര് സംവിധാനം ചെയ്താലും നായകന്‍ മോഹന്‍ലാല്‍ നായിക മഞ്ജു വാരിയര്‍   അതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല -

തല്ക്കാലം പൈസ പോകുന്ന കാര്യമല്ലല്ലോ,  വെറുതെ സങ്കല്‍പ്പിക്കുമ്പോള്‍ എന്തിനു മോശ മാക്കണം - സംവിധായകന്‍ മണിരത്നം തന്നെ വേണം - അങ്ങിനെ ആദ്യം തീരുമാനിക്കപ്പെട്ടത്  സംവിധായകന്‍.

തിരക്കഥ ഒരു വലിയ പ്രശ്നമായി. എം ടി, ലോഹിതദാസ് അങ്ങിനെ പ്രഗല്‍ഭരുടെ  പേരുകള്‍- ചര്‍ച്ച   സജീവം.

പിറ്റേന്ന് വീണ്ടും ചായക്കടയില്‍ ചൂടന്‍ ചര്‍ച്ചകള്‍. ഇനിയും ഉറപ്പിക്കാന്‍ സാധിക്കാത്ത കഥ,തിരക്കഥക്ക്  ഒരു പുതുമുഖത്തെ കണ്ടുപിടിക്കാം . അല്ലെങ്കില്‍ നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി ആലോചിക്കാം എന്ന് സജിത്താണ് ഒരു തുടക്കമിട്ടത് 

ആയിക്കോട്ടെ - പക്ഷെ കഥ നല്ലതായിരിക്കണം . അല്ലെങ്കില്‍ പടം പൊട്ടും

പ്രണയം  മുതല്‍ അഴിമതി വരെ കഥയ്ക്ക് പറ്റിയ പലവിഷയങ്ങളുണ്ട് പക്ഷെ മോഹന്‍ലാല്‍ മഞ്ജു വാരിയര്‍ ജോഡിക്ക് പറ്റിയ, ത്രില്ലിംഗ് ആയ എന്തെങ്കിലും വേണം ചെയ്യാന്‍. 

വെറുതെ പറഞ്ഞു തുടങ്ങിയതാണെങ്കിലും, നടക്കുന്ന കാര്യമല്ല എന്ന് വ്യക്തമായി അറിയാമെങ്കിലും എന്തോ ഞങ്ങള്‍ ക്ക് ഇതില്‍ രസം പിടിച്ച് തുടങ്ങിയിരുന്നു 

ഒരു  പോലീസ് കഥയാകട്ടെ 
ആരെങ്കിലും ആരെയെങ്കിലും കൊല്ലട്ടെ 
അത് മോഹന്‍ലാല്‍ കണ്ടുപിടിക്കട്ടെ 
സി.ബി.ഐ. ഡയറി ക്കുറിപ്പ്‌ പോലെ ആയിപ്പോകരുത് 
അവസാനം കോടതിയില്‍ നെടുനീളന്‍ രംഗങ്ങളില്‍ സിനിമ സന്തോഷത്തില്‍ തീരട്ടെ 
മഞ്ജു  വാരിയര്‍ ക്ക് ശക്തമായ വക്കീല്‍ റോള്‍ ആയിക്കോട്ടെ.
വില്ലന്‍ - ഒരിക്കലും അങ്ങനെയാണെന്ന് തോന്നിക്കാത്ത ഒരാള്‍  ആയിരിക്കണം. പറ്റുമെങ്കില്‍ സാഹചര്യം കൊണ്ട് വില്ലനായിപ്പോയ ഒരു സാധു.

യഥാര്‍ഥത്തില്‍    ഇങ്ങനെയാണോ ഒരു ചര്‍ച്ച ഉണ്ടാവുക എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷെ പതിയെ പതിയെ കഥ അതിന്റെ വിശദാംശങ്ങ ളിലൂടെ  വശങ്ങളിലേക്ക് വളരാന്‍  തുടങ്ങി.

ആദ്യത്തെ 5 മിനിറ്റ്  ടൈറ്റില്‍ , 3ഡി സ്റ്റുഡിയോ വെച്ച് ഗംഭീരമാക്കണം; കണ്ടു നില്‍ക്കുന്നവന്‍ ഞെട്ടണം. മലയാള സിനിമ എന്നല്ല ലോക സിനിമ ഇതുവരെ കാണാത്ത അത്രയും മനോഹരമായ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് നിര്‍ബന്ധമായും വേണം -   തുടങ്ങിയ  സാങ്കേതിക സങ്കല്‍പ്പ ങ്ങള്‍ക്കപ്പുറം, ഞങ്ങള്‍ കഥയെപ്പറ്റിയും ചിന്തിച്ചു തുടങ്ങി. ഉത്തരത്തില്‍  നിന്നും ചോദ്യമുണ്ടാക്കുന്ന മറിമായം

വെറുതെ വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയ ഒരാള്‍ - വഴക്കിനൊരു കാരണം വേണം -
അയാളെ കാണാതാകുന്നു എന്ന രീതിയില്‍ തുടങ്ങാം
വീട്ടിലേക്കു പല സ്ഥലത്ത് നിന്നായി മണിഓര്‍ഡറുകള്‍ വരുന്നുണ്ട്
ഒരു  ഘട്ടത്തില്‍ അയാള്‍ കൊല്ലപ്പെടുകയായിരുന്നു എന്ന്  മനസ്സിലാകണം
മൃതദേഹം  കണ്ടുപിടിക്കാന്‍ പറ്റുന്നില്ല
ഒടുവില്‍ നമ്മുടെ നായകന്‍ മോഹന്‍ലാല്‍ കോടതിയില്‍ കേസ് തെളിയിക്കും - ബോഡി കണ്ടെടുക്കും.

മൃതദേഹം സാധാരണ പോലെ നീളത്തില്‍ കുഴിയെടുത്തു  കുഴിച്ചിടുന്നതിനു പകരം ആള്‍   വണ്ണത്തില്‍ മണ്ണ് കുത്തനെ തുരന്നു  മറവു ചെയ്തു മേലെ ചെടികള്‍ വച്ചു പിടിപ്പിച്ചതു   കാരണം  കണ്ടു പിടിക്കാന്‍  മോഹന്‍ലാലിനു മാത്രമേ പറ്റിയുള്ളൂ  - നായകന് സിനിമയില്‍ എന്തും സാധ്യമാണല്ലോ !

ഇനി നായികയും നായകനും തമ്മില്‍ ഒരു ഡ്യുയറ്റ് വേണമെങ്കില്‍ അതിന്റേ തായ മസാലകള്‍ വേറെ ചേര്‍ക്കണം. പക്ഷെ ഞങ്ങള്‍ തീരുമാനിച്ചു, ഇതില്‍ പാട്ടുകള്‍ വേണ്ട. നായകന്‍ നായിക എന്നതിനു പകരം ശക്തമായ രണ്ടു കഥാപാത്രങ്ങള്‍ , അവര്‍ തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധം -അത്ര മതി . സിനിമയുടെ അവസാനം അവര്‍തമ്മില്‍ കല്യാണം കഴിച്ചില്ലെങ്കില്‍, ഒരു ലിവിംഗ് ടുഗതര്‍  ബന്ധം എങ്കിലും വേണ്ടേ എന്നതിന് ഒരു തീരുമാനമെടുക്കാന്‍ ഞങ്ങള്‍ ഒരു പാടു ചായ കുടിക്കേണ്ടി വന്നു

നമ്മള്‍ക്ക് സാധിക്കാത്തത് ആരോ സ്ക്രീനില്‍ കാണിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക സന്തോഷം, അതുണ്ടെങ്കില്‍  പടത്തിനു ആള് കേറും എന്ന മന:ശാസ്ത്രം - ഉണ്ടാക്കാത്ത പടത്തിനു ആളു കേറിയില്ലെങ്കില്‍ എന്താ എന്ന പ്രായോഗികതയില്‍ മാറ്റിവെച്ചു ഞങ്ങള്‍ ചര്‍ച്ച  തുടര്‍ന്നു - വളരെ സീരിയസ് ആയി.

കഥ , ശരിക്കും പറഞ്ഞാല്‍ അവാര്‍ഡു പടത്തിനു വാണിജ്യ സിനിമയിലുണ്ടായ  കുരുത്തം കെട്ട കുട്ടിയെപ്പോലെ  ഞങ്ങള്‍ക്ക് മുന്‍പില്‍ ചിരിച്ചും,ഓടിയും, പിടി തന്നും  തരാതെയും  നിന്നു.

ഒരു ദിവസം സാധാരണ പോലെ പൊടിച്ചായ കുടിക്കാന്‍ ചെന്ന ഞങ്ങള്‍ക്ക് ചായ തരും മുന്‍പ് അശോകന്‍ അന്നത്തെ സായാഹ്ന പത്രം എടുത്തു നീട്ടി

മഞ്ജു  വാരിയര്‍ വിവാഹിതയായി. ദിലീപാണ് വരന്‍. ഇനി അഭിനയിക്കുന്നില്ല. ഞങ്ങള്‍ ആകെ കുടുങ്ങി. ഞങ്ങളുടെ നായിക അപ്രതീക്ഷിതമായി അഭിനയം നിറുത്തിയിരിക്കുന്നു.  അവരെ കണ്ടിട്ടാണ്  കഥ ഉണ്ടാക്കുന്നത് തന്നെ. ഇനിയിപ്പോ  എന്ത് ചെയ്യും.

തമിഴില്‍ നിന്ന് സിമ്രാനെ കൊണ്ട് വരാം എന്ന് ശ്രീജിത്ത്‌ പറഞ്ഞതേയുള്ളൂ. മഞ്ജു വാരിയര്‍ക്കു പകരം വെക്കാന്‍ സിമ്രാനോ എന്ന് ഡൈ ഹാര്‍ഡ് ഫാന്‍സ്‌ ആയ ഞങ്ങള്‍ പരസ്പരം കലഹിച്ചു . പ്രായോഗികമായി ഒരിക്കലും നടക്കാത്ത സിനിമക്ക് തത്വത്തില്‍ ഒരു വില്ലനെ കിട്ടി-ദിലീപ്.

സാരമില്ല ആദ്യത്തെ പടം പെട്ടിയില്‍ കുടുങ്ങുന്നത് രാശിയാണെന്ന് ഞങ്ങള്‍ സിനിമയെ അവിടെ ഉപേക്ഷിച്ചു . പക്ഷെ 4 മണി ചായ വിവിധ വിഷയങ്ങളിലൂടെ ഇന്നും തുടരുന്നു. . ഇനി മഞ്ജു  വാരിയര്‍ രണ്ടാമത് അഭിനയം തുടങ്ങിയാല്‍ അപ്പോള്‍ ഞങ്ങളുടെ സിനിമയും  നിര്‍ത്തിയേടത്തു നിന്ന് വീണ്ടും തുടങ്ങുമായിരിക്കും- മോഹന്‍ലാലിനെ തന്നെ നായകനാക്കിക്കൊണ്ട്.





















Sunday, January 20, 2013

പാമ്പ് കൊത്തിയ അരിപ്പുളി!

വൈകിട്ട് 7 മണിക്ക് ഡിജി  യില്‍ നിന്നും ഇറങ്ങുമ്പോള്‍ സാധാരണ ഉള്ളതുപോലെ  ഭാനു പ്രകാശ് കൂടെയുണ്ട്. കാര്യ പരിപാടിക ളുടെ  ലിസ്റ്റില്‍  എവിടെയും പോകാനില്ല , ഒന്നും ചെയ്യാനും ഇല്ല. എന്നാല്‍ പതിവുപോലെ കാവില്‍ അമ്പലത്തി ന്റെ  ആല്‍ത്തറ യി ലാകാം രാത്രി പത്തു മണി വരെയുള്ള സമയം എന്ന ഡിഫാള്‍ട്ട് ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് , പോകുന്ന വഴിക്ക് സെന്‍ട്രല്‍ ലോഡ്ജ് ഹോട്ടലില്‍ നിന്ന് ഓരോ പൊടിച്ചായ യും കുടിച്ച്  നാട്ടിലേക്കു വെച്ചു പിടിക്കുന്ന വഴിക്കാണ് മൊബൈല്‍ ഫോണ്‍ കുപ്പായ ക്കീശയില്‍ക്കിടന്നു വിറക്കുന്നത്.

സുവീന്‍ വിളിക്കുന്നത് എന്തിനും ആകാം. അര്‍ദ്ധരാത്രി, വീട്ടില്‍ കിടന്നുറങ്ങുന്ന എന്നെ ഒരു സ്വകാര്യം പറയാനുണ്ടെന്ന് പറഞ്ഞു വിളിച്ചു പുറത്തിറക്കി മഞ്ഞ സെന്‍ കാറില്‍ തട്ടിക്കൊണ്ട് പോയി പക്രംതളം ചുരത്തിന്റെ ആറാം വളവില്‍ പാര്‍ക്ക് ചെയ്ത്, വഴി യില്‍ നിന്നും മുറിച്ചു വാങ്ങിയ വത്തക്ക ക്കഷണം  തിന്ന് , കുരു തുപ്പി തീരും മുന്‍പ് എന്നാ തിരിച്ചു പോകാം അല്ലേ  എന്ന്  പറഞ്ഞ്  
പുലര്‍ച്ചെ മൂന്നര ക്ക് തിരിച്ചു വീട്ടില്‍ എത്തിച്ച്  ശരി രാവിലെ കാണാം എന്ന് കാറോടിച്ച് പോയ പോലത്തെ എന്തെങ്കിലും മൃഗയാ  വിനോദങ്ങള്‍ക്കായിരിക്കും എന്ന് കരുതിക്കൊണ്ടാണ് ഫോണ്‍ എടുത്തത്.

മാഷേ  വേഗം വാ അയാള് വിഷം കുടിച്ച്  ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയിരിക്കുന്നു -  വണ്ടി യോടിക്കുന്ന ഭാനു വിനോട്‌ സുവീന്‍ പറഞ്ഞ അതേ  ഡയലോഗ് തന്നെ യാണ് ഞാന്‍ ആവര്‍ത്തി ച്ചത്.

സീരിയസ് ആയ  ആളെ കൊണ്ടുപോകുമ്പോള്‍ മാത്രമല്ല സീരിയസ് ആയ ആളെ കാണാന്‍ പോകുമ്പോഴും ഹെഡ് ലൈറ്റ്  ഇടാം  എന്ന്  വെഹിക്ല്‍ ആക്ട്‌ ഓഫ് ഇന്ത്യ യില്‍ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു ഭാനു വണ്ടി പറപ്പിച്ചു; വഴിയില്‍ സൈഡ് തരാത്ത എല്ലാവരുടെയും  തന്ത ക്ക് വിളിച്ചു കൊണ്ട്.

അത്യാഹിത വിഭാഗത്തില്‍ മലര്‍ന്നു കിടക്കുന്ന ജിതേഷ് ന്റെ മുഖത്ത് വിഷം കുടിച്ചു മരിക്കാന്‍  നോക്കിയ തിന്റെ  ലക്ഷണങ്ങള്‍ ഒന്നും കാണാനില്ല.  ഐസക് ന്യൂട്ടന്‍ കണ്ടു പിടിച്ച ഭൂ ഗുരുത്വാകര്‍ഷണം ശരിയാണെന്ന് വീണ്ടും വീണ്ടും  തെളിയിച്ചു കൊണ്ട് ഗ്ലൂക്കോസ് തുള്ളികള്‍ ഇറ്റി  വീണു കൊണ്ടിരിക്കുന്നു.

"മാഷേ  ഡിജി യില്‍ നിന്നും നേരെ എന്റട്ത്തേക്കാ  അയാള് വന്നത് . വന്ന പാടേ  മേശ പ്പുറത്ത്  നിന്ന് കുപ്പിയിലെ വെള്ളം എടുത്തു ഒറ്റ ക്കുടി . നിര്‍ഭാഗ്യത്തിനു പെയിന്റ് തിന്നര്‍ കുപ്പിയിലാക്കി വെച്ചിരുന്നതാ എടുത്തു കുടിച്ചത്. കുറച്ചേ കുടിച്ച്പോയിട്ടുള്ളൂ  ബാക്കി ഒരൊറ്റ തുപ്പായിരുന്നു. ആപ്പീസ് അപ്പാടേ അലമ്പായി . പക്ഷെ ഇവിടത്തെ ഡോക്ടര്‍ പറയുന്നത് ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തി എന്നാണ് . ഉടന്‍ ഗവണ്മെന്റ്  ആസ്പത്രി യിലേക്ക് കൊണ്ട് പോകാനാ പറയുന്നത് "

ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു സുവീന്‍ ഭായ് കറുത്ത ഫ്രെയിം ഇട്ട കണ്ണടക്കുള്ളില്‍ കണ്ണിറുക്കി  നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് കൂട്ടിച്ചേര്‍ത്തു " അല്ലെങ്കിലും ആരെങ്കിലും തിന്നര്‍ കുടിച്ച്  മരിക്കാന്‍  നോക്ക്വോ ? "

അമ്പതു വയസ്സിനുമേല്‍ പ്രായം മതിക്കുന്ന ഡോക്ടര്‍ ക്ക് പക്ഷെ അത് മനസ്സിലായില്ല. ഉടന്‍ താലൂക്ക് ആസ്പത്രി ക്ക് മാറ്റണം എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു  നിന്നു. ശരി എന്ന് സമ്മതിച്ചു    ഞങ്ങള്‍ പുറത്തിറങ്ങി. താലുക്ക് ആസ്പത്രി ക്ക് പോകുന്നതിനു  മുന്‍പ് പരിചയത്തിലുള്ള ഒരു എം ഡി ഡോക്ടറെ കാണിക്കാം എന്ന് തീരുമാനിച്ച് , സ്വയം സമ്മതിച്ചു ഡിസ്ചാര്‍ജ് വാങ്ങുന്ന കടലാസ്സില്‍ ഒപ്പ് വെച്ച് എല്ലാരും കൂടെ  അവിടെ നിന്ന്  അക്ഷരാര്‍ഥത്തില്‍ സ്ഥലം കാലിയാക്കി.

ജ്യോതികുമാര്‍ ഡോക്ടര്‍ ചിരിച്ചു  കൊണ്ടാണ് തിന്നര്‍  കുടിച്ച വനെ നോക്കിയത്. ഇനി ഒരിത്തിരി തിന്നര്‍ അകത്തു പോയാലും അത് അത്ര മാത്രം ഭീകര മല്ല എന്നും . ചിലപ്പോള്‍ നാളെ ഒരു പനി  പോലെ വന്നേക്കാം അങ്ങിനെയെങ്കില്‍ പാരസെറ്റമോള്‍ കൊടുത്തേക്ക് എന്നും പറഞ്ഞു  ഞങ്ങളെ  വെറുതെ വിട്ടു .മരണം, വിഷം , ആത്മഹത്യാ ശ്രമം തുടങ്ങി  അത്ര നേരവും കേട്ട് കൊണ്ടിരുന്ന കഠിന പദങ്ങള്‍  ഒന്നും അദ്ദേഹം ഉപയോഗിച്ചതേ  ഇല്ല.

ജിതേഷും സുവീനും കൂടി രാജേഷേട്ടന്റെ വീടിന്റെ മുകള്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാലമാണ്. രാത്രി, തിന്നര്‍ കുടിച്ച മനുഷ്യന് എന്തെങ്കിലും പ്രശ്നം വന്നാലോ എന്ന ചിന്ത യിലാണ് ഞാനും ഭാനുവും കൂടി അവിടെ കൂടിയത്. അത്ര നേരത്തെ ഉറങ്ങണ്ട , കുറച്ചു സമയം നമുക്ക് സ്വന്തം വഴിക്ക് രോഗിയെ ഒന്ന് നിരീക്ഷിക്കാം എന്ന് പദ്ധതിയിട്ട് , പോകുന്ന വഴിക്ക് ഒരു തെര്‍മോ മീറ്ററും  വാങ്ങി - ശരിയാണ് സ്വന്തം റിസ്കില്‍ ഡിസ്ചാര്‍ജ് വാങ്ങി യ കേസല്ലേ !

കട പൂട്ടി രാജേഷേട്ടന്‍ വന്നു.മൂപ്പരുടെ അച്ഛനും അമ്മയും ഭാര്യയും താഴെ  ഉണ്ട്. അവരോടു തല്ക്കാലം  കാര്യം പറയണ്ട എന്ന്‍  ഏല്‍പ്പിക്കുകയും ചെയ്തു. രോഗി  രാവിലെ കഞ്ഞി കുടിച്ചാല്‍ മതി എന്ന്  പ്രഖ്യാപിച്ച് അത് രാവിലേ ക്ക് ശരിയാക്കാം  എന്നും പറഞ്ഞ്  രാജേഷേട്ടന്‍ താഴെ പോകുമ്പോള്‍ മണി പത്തര യായിട്ടേ ഉള്ളൂ. ഞങ്ങള്‍ അതുമിതും പറഞ്ഞു കൊണ്ടിരുന്നു. പ്രധാന ഉദ്ദേശ്യം ജിതേഷ് നെ നിരീക്ഷിക്കുക എന്നുള്ളത് തന്നെ. ഉറക്കം പോലെ ഒരു ബോധക്കേട് വന്നാലോ എന്ന പേടി.

അല്ലെങ്കിലും ഞങ്ങള്‍ എല്ലാവരും ഒരിടത്തിരുന്നാല്‍ വര്‍ത്തമാനം പറഞ്ഞു തീരാറില്ല. സുവീന്‍ ഭായി     പതിഞ്ഞ ശബ്ദത്തില്‍  മുരുകന്‍ കാട്ടാക്കടയുടെ കവിത പാടിത്തുടങ്ങി. പിന്നെ ചെറിയ ചെറിയ തമാശകള്‍. താഴെ രാജേഷേട്ടന്റെ ഫുള്‍ ഫാമിലി യുണ്ട്. ശബ്ദം കുറക്കണം തീരെ. താഴത്തെ നിലയില്‍ നിന്ന് കയറിവരാന്‍ ഒരു വാതിലുണ്ട് മേലേക്ക്. അതിന്റെ പഴുതുകള്‍ ഒരു പഴയ തുണിക്കഷണം കൊണ്ട് പൊത്തി വെച്ചിരിക്കുന്നു  .

പേഴ്സ് കാലിയായപ്പോള്‍   മൈസൂര്‍ മുതല്‍ കക്കട്ട് വരെ  ഓട്ടോ പിടിച്ച് വന്ന സന്ദീപ്‌;
ദേശീയഗാനം കേള്‍ക്കുമ്പോള്‍ അറ്റന്‍ഷന്‍ ആയി നില്‍ക്കണം എന്ന് പഠിപ്പിക്കുമ്പോള്‍ , വരണ്ട തേങ്ങ യുള്ള തെങ്ങിന്റെ ചുവട്ടി ലാണ്‌  നില്‍ക്കുന്നതെങ്കില്‍ എന്ത് ചെയ്യണം സാര്‍ എന്ന് ചോദിച്ച  തല്ലു വാങ്ങിയ  പ്രദീപന്‍.  പെണ്‍കുട്ടികള്‍ക്ക് വൃക്ക യുണ്ടോ സാര്‍ എന്ന് മടിച്ചു  മടിച്ചു  സംശയം ചോദിച്ചവളോട് നീ   ആ കരുതിയതല്ല വൃക്ക എന്ന് സംശയം   തീര്‍ത്ത ജീവശാസ്ത്രത്തിന്റെ മാഷ് ...


സമയം കുറെക്കഴിഞ്ഞു. പല പല  സുയിപ്പുകള്‍ . പാട്ടുകള്‍. എപ്പോഴോ അണ്‍ പാര്‍ലിമെന്ററി യായ  തമാശകളിലേക്കു സിലബസ് മാറി.   ചിരിയുടെ വോള്യം കൂടുന്നോ എന്ന് സംശയം തോന്നുമ്പോള്‍, വാതിലിന്നു താഴെ പഴുതടച്ച തുണി  കഷണത്തിന്മേല്‍ ഒരു പാളി നോട്ടം . ഇല്ല എല്ലാം റെഡി തന്നെ എന്ന് അടുത്ത തമാശയിലേക്ക്.

സിനിമയില്‍ തെറി പറയുന്ന സമയത്ത് പീ എന്നൊരു ശബ്ദം കേള്‍പ്പിക്കാ റുണ്ടല്ലോ . അത് പോലെ ഒരു ശബ്ദം പകരം വെക്കുകയാണെങ്കില്‍ ഇനി യൊരു രണ്ടു പേജ് മുഴുവന്‍ ഞാന്‍ പീ എന്ന് മാത്രം ടൈപ്പ് ചെയ്യേണ്ടി വരും.

വാപൊത്തി ചിരിച്ചവര്‍  വയറു പൊത്തി ചിരിച്ചു തളര്‍ന്നു. തിന്നര്‍, ആശുപത്രി  എല്ലാം മറന്നു പോയി. ഒടുവില്‍ പുലരാറായി  ഇനി കിടക്കാം എന്ന് പായ വിരിക്കാന്‍ നോക്കുമ്പോഴാണ് ഭാനു അപ്രതീക്ഷിതമായി ചോദിച്ചത്.

"ആര്‍ക്കെങ്കിലും  ഗാന്ധിജി  മരിച്ചത്  എങ്ങിനെയാണ്‌ അറിയാമോ ."

ഗാന്ധിജി  മരിച്ചതല്ല കൊന്നതല്ലേ എന്ന സ്വാഭാവിക സംശയം കൊന്നാലും മരിച്ചത് തന്നെ യല്ലേ എന്ന സാമാന്യ യുക്തി ക്ക് വിട്ടു  ഭാനു തുടര്‍ന്നു

ഒമ്പതാം ക്ലാസ്സിലെ ബാക്ക് ബെഞ്ചില്‍ സുഖമായുറങ്ങുന്ന ഖാദറോട് അപ്രതീക്ഷിതമായി  ചരിത്രത്തിന്റെ മാഷ് ചോദിച്ച ചോദ്യമാണിത്.  മറ്റേതോ ലോകത്ത് നിന്ന് ഉറക്കത്തിന്റെ കറുത്ത തുരങ്കം കടന്നു വന്ന ചോദ്യം ആദ്യം അയാള്‍ക്ക് മനസ്സിലായില്ല. ഏറ്റവും മിനിമം മര്യാദ യായ എഴുന്നേറ്റു നില്‍ക്കല്‍ കഴിയുമ്പോഴേക്കും ആരോ മരിച്ചിട്ടുണ്ട്; അതിനെ ക്കുറി ച്ചാണ് ചോദിക്കുന്നത് എന്ന് മനസ്സിലായി. ഗാന്ധിജി  യുടെ രക്തസാക്ഷിത്വത്തെക്കുറിച്ച്  മാഷ് ക്ലാസ്സില്‍ പറഞ്ഞതൊന്നും അയാള്‍ കേട്ടിട്ടേ ഉണ്ടായിരുന്നില്ല. ഇനി ഒരാള്‍  എങ്ങിനെ യൊക്കെ മരിക്കാം  എന്ന് ധൃതി പ്പെട്ടു ആലോചിച്ചപ്പോള്‍ ആദ്യം തോന്നിയത് 'പാമ്പ്  കൊത്തിയ അരിപ്പുളി തിന്നിട്ട്' എന്ന ഉത്തരമാണ്. അയാള്‍ അത് വിളിച്ചു പറയുകയും ചെയ്തു. പണ്ട്, ഏതെങ്കിലും ഒരു വൃക്ഷത്തിന്റെ പേര് പറയൂ എന്ന ചോദ്യത്തിന്  'കോഴിവാലന്‍ ചെമ്പരത്തി' എന്ന വിചിത്രമായ ഉത്തരം കൊണ്ട് സയന്‍സ് ടീച്ചറെ അന്ധാളിപ്പിച്ച ഖാദര്‍ ചോദ്യത്തിനു ഉത്തരം കിട്ടിയില്ലേ എന്ന ഭാവത്തില്‍  ബെഞ്ചിനും ഡസ്കിനും ഇടയില്‍ ഞരുങ്ങി കഷ്ടപ്പെട്ട് നിന്നു. മാഷ്‌ അന്ന്  പുറത്താക്കിയ ഖാദര്‍ ഗള്‍ഫില്‍ പോയെന്നും ഇപ്പൊ മൂപ്പര്‍ക്ക് ടൌണില്‍ രണ്ടു ജ്വല്ലറി കള്‍  കൂടാതെ മറ്റു പല ബിസിനസ്സുകളും ഉണ്ടെന്നും പറഞ്ഞു ഭാനു നിര്‍ത്തി.


മണി മൂന്നര കഴിഞ്ഞു . ഇനിയും ഉറങ്ങിയില്ലെങ്കില്‍ ശരിയാകില്ല. അതിഥി ദേവോഭവ എന്ന് പറഞ്ഞ് സുവീന്‍ ഭായി കൂട്ടത്തില്‍ നല്ല കിടക്കയും തലയണയും ഞങ്ങള്‍ക്കായി മാറ്റിവെച്ചു . ആരോ  അയച്ച മെസ്സേജ് വായിച്ചു മറ്റാരെയോ തെറി പറഞ്ഞ്, പ്രാകി   ഉറങ്ങാന്‍ പോയി.

 രാവിലെ  ഞാനും ഭാനുവും വീട്ടില്‍  പോയി. നല്ല ഉറക്കച്ചടവുണ്ട്. ഇത്തിരി ക്കൂടെ ഉറങ്ങാന്‍ തോന്നുന്നു. പക്ഷെ ഉറങ്ങിയാല്‍ പിന്നെ കാര്യം പോക്കാവും. എന്നാലും വേണ്ടില്ല എന്ന നിലയില്‍ നില്‍ക്കുമ്പോള്‍  ജിതേഷ് ന്റെ ഫോണ്‍

" എന്റെ മാഷേ; തിന്നര്‍ കുടിച്ച് ചത്തു പോയാലും കുഴപ്പമില്ലായിരുന്നു"
"എന്ത് പറ്റി രാവിലെ യായപ്പോ  പനി തുടങ്ങിയോ പരസെറ്റമോള്‍ ഗുളിക കഴിക്ക്"

"അതല്ല കാര്യം രാവിലെ രാജേഷേട്ടന്റെ അമ്മ കഞ്ഞി വെച്ച്  മേലേക്ക് കൊണ്ട് വന്നിരുന്നു, തിരിച്ചു പോകുമ്പോള്‍ ജിതേഷേ  ഗാന്ധിജി എങ്ങനെയാ മരിച്ച ത്  എന്ന്  ചിരിച്ചു കൊണ്ട് ഒരു ചോദ്യം"

"എന്റെ മാഷേ അത് അവര് കേട്ടിട്ടുണ്ടെങ്കില്‍ എല്ലാം അവര് കേട്ടിട്ടുണ്ട് ... ദൈവമേ എന്തെല്ലാം കഥകളാ നമ്മള്‍ പറഞ്ഞത് "


"വാതിലിനു താഴെ വച്ച തുണി .. അത് അവിടെ ത്തന്നെയില്ലേ ?" വെറുതെയാണെങ്കിലും ഞാന്‍ വെറുതെ ചോദിച്ചു

"ഉണ്ട് പക്ഷെ ..."

ഫോണ്‍ കട്ടായി .

ചിരിത്തിര കളുടെ സുനാമിയെ തടഞ്ഞു നിര്‍ത്താന്‍ മാത്രമുള്ള ശക്തി വാതിലിനു താഴെ വിടവടയ്ക്കാന്‍ വെച്ച പഴംതുണി  യുടെ  നൂല്‍ വിരലുകള്‍ക്ക് ഉണ്ടായിരുന്നില്ല !

 എന്റെ ചെവിയില്‍ 'പീ' ശബ്ദം മുഴങ്ങി. രണ്ടു ചെവികളിലും...കുറച്ചധികം നേരം.